2014 മാർച്ച് 10, തിങ്കളാഴ്‌ച

ഹൃദയത്തില്‍ ഒരിടം...

ബാംഗ്ലൂര്‍ നഗരത്തിലെ ഒരു തണുത്ത പ്രഭാതം. ഇന്ദിരാനഗറിലെ റസിഡന്ഷ്യല്‍ ഏരിയയിലെ ഒരു വഴിയോരം... സൂര്യകിരണങ്ങള്‍ മൂടല്‍മഞ്ഞിലൂടെ പ്രയാസപ്പെട്ട് അരിച്ചിറങ്ങാന്‍ ശ്രമിക്കുന്നതേയുള്ളൂ .
അവിടെ ഫുട്പാത്തില്‍ ഒരു അല്‍സേഷ്യന്‍ നായ ചത്തു കിടക്കുന്നു. അരികില്‍ തെരുവിന്‍റെ സന്തതിയായ മറ്റൊരു പട്ടി ഇരിക്കുന്നുണ്ട്‌ അതിനെ തന്നെ നോക്കി... കൂട്ടുകാരനോത്ത് പ്രഭാത സവാരിയ്ക്ക്‌ ഇറങ്ങിയ എന്‍റെ കണ്ണില്‍ ഈ രംഗം അസ്വസ്ഥത ഉണ്ടാക്കി. ഞാന്‍ സൂക്ഷിച്ചുനോക്കി. പതുക്കെ എന്‍റെ ചിന്ത പിന്നിലേക്ക്‌ പാഞ്ഞു.....

എന്‍റെ സുഹൃത്ത് ജോലി ചെയ്യുന്ന സ്ഥാപനം സമയം കിട്ടുമ്പോള്‍ ഒക്കെ ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. അവിടേക്ക് പോകുമ്പോള്‍ എല്ലാം ഞാന്‍ കാണുന്ന ഒരു രംഗം ഉണ്ട്...അവിടെ ഉള്ള ഒരു പണക്കാരെന്റെ വലിയ വീട്ടിന്‍റെ സുദൃഡമായ  മതില്‍ക്കെട്ടിനുള്ളില്‍ ഇരുമ്പ് ഗേറ്റിനരികെ ഒരു അല്‍സേഷ്യന്‍ നായ പുറത്തേക്ക് നോക്കി കിടക്കും...ആള്‍ സൌമ്യന്‍ ആണ്. ഈ നായയെ ശ്രദ്ധിക്കാന്‍ ഉള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. തെരുവില്‍ ഉള്ള മറ്റൊരു നായ ഈ ഗേറ്റിനു മുന്നില്‍ വന്നു അകത്തേക്ക് നോക്കി നില്‍ക്കും. പിന്നെ അപ്പുറവും ഇപ്പുറവും നിന്ന് അവര്‍ സൌഹൃദം പങ്കുവെക്കുകയായി. ആ സൌഹൃദം പലപ്പോഴും എന്‍റെ ശ്രദ്ധയില്‍ പെട്ടു. അതുവഴി പോകുമ്പോള്‍ ഒക്കെ അങ്ങനെ ഞാനും അവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി.

ഈ കാഴ്ച എന്നില്‍ കൌതുകകരമായ ഒരു ചിന്ത ഉണര്‍ത്തി. ഇവര്‍ പരസ്പരം നോക്കി സംവദിക്കുന്നത് എന്തായിരിക്കും? അവരുടെ ചിന്താലോകം തികച്ചും വ്യത്യസ്തം എങ്കിലും ഞാന്‍ വെറുതെ ആലോചിച്ചു നോക്കി. വ്യത്യസ്ത ആംഗിളുകളില്‍.

ആദ്യം തെരുവ് നായയുടെ ഭാഗത്ത് നിന്നും ചിന്തിച്ചു....
അവന്‍ നിത്യേന കാണുന്നത് വീട്ടിലെ നായയുടെ സുഖ സൌകര്യങ്ങള്‍... വീട്ടുകാര്‍ അതിനെ കുളിപ്പിക്കുന്നു... വിലകൂടിയ ഭക്ഷണം നല്‍കുന്നു.. കെട്ടിപ്പിടിക്കുന്നു...കൊച്ചമ്മ പുറത്ത് പോകുമ്പോള്‍ കാറില്‍ വശത്തായി ഇരുത്തുന്നു... അങ്ങനെ അസൂയ ജനിപ്പിക്കുന്ന ജീവിതം. താനോ...? തെരുവില്‍ മഞ്ഞും വെയിലും മഴയും ഏറ്റു ഭക്ഷണംപോലും ശരിയായി കഴിക്കാതെ മറ്റു പട്ടികളുടെ കടിയും വാങ്ങി, ചീറിപ്പായുന്ന വണ്ടികളെ ഭയന്ന് ....നരകതുല്യമായ ജീവിതം നയിക്കുന്നു... എങ്കിലും സ്വവര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു ജീവന്‍ സുഖമായി ജീവിക്കുന്നത് കണ്ട് സന്തോഷിക്കാന്‍ വേണ്ടി ആ ഗേറ്റിനു മുന്നില്‍ ദിനവും വന്നു നില്‍ക്കുന്നു.

ചിന്ത നേരെ ഗേറ്റിനുള്ളില്‍ വസിക്കുന്ന അല്‍സേഷ്യനിലേക്ക്...
അവന്‍റെ കാഴ്ചയില്‍ തെരുവ് നായ്ക്കള്‍ സര്‍വ്വതന്ത്രസ്വതന്ത്രര്‍ ആയി യഥേഷ്ടം സഞ്ചരിക്കുന്നു.. ഓടുന്നു...മണ്ണില്‍ കിടന്ന് ഉരുളുന്നു... അവരുടെ സഞ്ചാരങ്ങള്‍ക്ക് അതിരുകള്‍ ഇല്ല...എന്നാല്‍ തനിക്കോ...?
വീടിനു മുന്‍പിലെ ചെറിയ സ്ഥലത്ത് ഒരേ കിടപ്പ്...ഒന്ന് നന്നായി ഓടാന്‍ കഴിയില്ല... കൂട്ടുകാരൊത്ത് ഉല്ലസിക്കാന്‍ അനുമതിയില്ല...  ചങ്ങലയില്‍ കുരുങ്ങി ഗേറ്റിനരികില്‍ തളയ്ക്കപ്പെട്ട വിരസ ജീവിതം. എങ്കിലും അവനും ആശ്വസിച്ചു...തനിക്ക് ഈ ഗതിയെങ്കിലും തന്‍റെ വര്‍ഗ്ഗത്തില്‍ പെട്ട മറ്റൊരു ജീവന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടല്ലോ.... എങ്കിലും ഒരുനാള്‍ പുറംലോകം കണ്ട് ആസ്വദിക്കണം എന്ന് അവന്‍റെ മനസ്സും കൊതിച്ചു കാണും. അതായിരിക്കാം അവന്‍ തന്‍റെ പുറത്തുള്ള ചങ്ങാതിയുമായി പങ്കു വെയ്ക്കുന്നതും... അവന്‍റെ ചങ്ങാതിയും ചിലപ്പോള്‍ പറഞ്ഞിരിക്കാം ഒരുനാള്‍ ഞാന്‍ നിന്നെ ഈ പുറം ലോകത്തിന്‍റെ സ്വാതന്ത്ര്യം അനുഭവിപ്പിക്കാം എന്ന്...

അങ്ങനെ ഇരിക്കെ ഒരു ദിവസം കൊച്ചമ്മ നായയും ആയി കാറില്‍ പുറത്തേക്ക് പോകുന്നു... കുറച്ചു കഴിഞ്ഞ് തിരികെ വരുന്നു... പതിവിലും വിപരീതമായി നായ വളരെ ക്ഷീണിതന്‍ ആയി കാണപ്പെട്ടു.
ഓരോ ദിവസം കഴിയുന്തോറും അവന്‍ ശോഷിച്ചു വന്നു..എന്തോ കാര്യമായ അസുഖം ബാധിച്ചിരിക്കുന്നു അവന്..തെരുവിലെ നായ ഗേറ്റില്‍ ആ ദിവസങ്ങളില്‍ ഒക്കെ  വന്നു നോക്കി നില്‍ക്കുന്നുണ്ടായിരുന്നു...

പിന്നോരുനാള്‍ നോക്കുമ്പോള്‍ വീട്ടിലെ നായയെ അവിടെ കാണുന്നില്ല...പക്ഷെ തന്‍റെ ചങ്ങാതിയെ കാത്തു തെരുവ് നായ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. അവന്‍ ഉച്ചത്തില്‍ കുരച്ചു നോക്കി...മറുപടി ഉണ്ടായില്ല...പല ഭാഗങ്ങളില്‍ ആയി അവന്‍ തിരഞ്ഞു...കണ്ടില്ല...അവന്‍ തന്‍റെ തിരച്ചില്‍ ദൂരങ്ങളിലേക്ക് വ്യാപിപ്പിച്ചു... ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അകലെ മറ്റൊരു തെരുവില്‍ ഉപേക്ഷിക്കപ്പെട്ട തന്‍റെ ചങ്ങാതിയെ അവന്‍ കണ്ടെത്തി. ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞ അല്‍സേഷ്യന്‍ നായ കൂട്ടുകാരനെ കണ്ടപ്പോള്‍ അവശത മറന്നു ചാടി എഴുന്നേറ്റു.
അവനൊപ്പം എല്ലായിടവും ഓടി നടന്നു...മണ്ണില്‍ കിടന്നുരുണ്ടു... എല്ലാ അര്‍ത്ഥത്തിലും സൌഹൃദത്തിന്റെ ആഴം അവന്‍ അനുഭവിച്ചറിഞ്ഞു. അവന് നിഷേധിക്കപ്പെട്ട എല്ലാം അവന്‍റെ കൂടുകാരന്‍ നല്‍കുകയായിരുന്നു.. ഒരു ആയുസ്സിന്‍റെ സൌഭാഗ്യങ്ങള്‍ എല്ലാം ഒരുമിച്ച്....എല്ലാം ഏറ്റുവാങ്ങി നിറഞ്ഞ മനസ്സോടെ രാത്രിയുടെ തണുപ്പില്‍ കൂട്ടുകാരന്‍റെ ചൂടും പറ്റി അവന്‍ ഉറങ്ങി... സുഹൃദ് ബന്ധത്തിന്‍റെ ആഴം ഒരു പാഠം ആയി  ലോകത്തിനു മുന്നില്‍ വെച്ചിട്ട് അവന്‍ യാത്രപറഞ്ഞു പോയി ....

നേരം നന്നേ പുലര്‍ന്നു. നഗരം തിരക്കിന്‍റെ കാപട്യത്തിലേക്കു തിരികെ വന്നു... ഭാഗ്യാന്വേഷികള്‍  പലവഴിക്ക് നെട്ടോട്ടം ആരംഭിച്ചു.. മാലിന്യങ്ങള്‍ എടുക്കുന്ന വണ്ടി അലോസരമുണ്ടാക്കുന്ന ശബ്ദത്തോടെ അവിടെ വന്നു ശക്തിയായി നിന്നു... നായയുടെ ജഡം വലിച്ചു വണ്ടിയില്‍ ഇട്ട് അവര്‍ ദൂരേയ്ക്ക് പാഞ്ഞു പോയി. തന്‍റെ സുഹൃത്തിനെ ഒരു നോക്കു കൂടി കാണുവാന്‍ ആയി തെരുവിന്‍റെ പുത്രന്‍ പിന്നാലെ ഓടി... കുറെ ഓടിയ ശേഷം നിസ്സഹായനായ അവന്‍ എങ്ങോട്ടോ പോയ്മറഞ്ഞു......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.